Sunday, October 21, 2012

മഴ നനഞ്ഞ്........


അഞ്ചു ദിവസം പെയ്ത മഴ നനഞ്ഞു കിടന്ന ചെന്നൈ. . വൈകുന്നേരം അഞ്ചര. വെറുതെ കുറെ നേരം മഴ കൊണ്ട് ബൈക്കോടിച്ചു......കുറെ നേരം ഡി.എല്‍ എഫ് കോമ്പൌണ്ടിന്റെ സിമെന്റും ടാറും കലര്‍ന്ന നടവഴികളിലൂടെ  . പിന്നെ പൂനമലീ മൌണ്ട് റോഡിലൂടെ...... പിന്നെ ഗിണ്ടി എന്നാ ചെറിയ പട്ടണത്തിന്റെ റെയില്‍വേ കോളനിയിലെ കരി പിടിച്ച വീടുകള്‍ക്ക് മുന്നിലെ കടും ചുവപ്പ് നിറമുള്ള മണ്ണിലൂടെ.........


ഒരേ മഴ പലര്‍ക്കും പലതരം  അനുഭവങ്ങളാണ്, അനുഭൂതികളാണ്, ഓര്‍മകളാണ്. പഴയ ഒരു  ഹെല്‍മെറ്റിന്റെ പോറലുകള്‍ നിറഞ്ഞ   പ്ലാസ്റ്റിക്‌ ഫ്ലിപ്പ് ഉയര്‍ത്തി മഴയെ തൊടുമ്പോള്‍ അത് എനിക്കൊരു നൊസ്റ്റാള്‍ജിയ ആയിരുന്നു. രസമുള്ള, സുഖമുള്ള ഓര്‍മ്മകള്‍. എല്ലാ മലയാളികള്‍ക്കും അങ്ങനെയാവുമല്ലോ....മഴയും, തൂവാനത്തുംബികളും  മോഹന്‍ലാലും ഒക്കെ അതിനാണല്ലോ നമുക്ക് :-).

 

 മൌണ്ട്  റോഡിലെ ട്രാഫിക്‌ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ചെറു കാറുകളില്‍ ഈര്‍ ഫോണുകള്‍ക്ക് നടുവില്‍ കണ്ട മുഖങ്ങളിലും എന്‍റെ സന്തോഷങ്ങള്‍ പ്രതിഫലിക്കുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഒരു പക്ഷെ തിരിച്ചുമാവാം.കാരണം  ഡി.എല്‍. എഫ് കൊമ്പൌണ്ടിനുള്ളിലെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗ് ലോട്ടുകളില്‍  നിന്നും വെള്ളം കോരിക്കളയുന്ന ഒരേ മുഖങ്ങള്‍ ഉള്ള ജോലിക്കാരില്‍ ആ പ്രതിഫലനം ഞാന്‍ കണ്ടില്ല. അവര്‍ കറുത്ത റബ്ബര്‍ ബൂട്ടും മഞ്ഞ ഫൈബര്‍ തൊപ്പിയും വച്ച് വാശിക്കെന്ന പോലെ മഴയെ പുറത്തേക്കു ഇരുമ്പ് കോരികകളില്‍ വലിച്ചെറിഞ്ഞു  കൊണ്ടേയിരുന്നു.
 ആ സന്തോഷം  വീണ്ടും കണ്ടത് മഴ നനച്ച കോളനി റോഡുകളില്‍ നിന്നും ചുവന്ന മണ്ണ് ചവുട്ടിപ്പുതച്ച് ഓടി മാഞ്ഞ കൊച്ചു മുഖങ്ങളിലാണ്. പക്ഷെ അവര്‍ എന്നെ പോലെ മഴ ആസ്വദിക്കുകായിരുന്നില്ല മറിച്ച്‌ ആഘോഷിക്കുകയായിരുന്നു. വണ്ടികള്‍ ചെളി വെള്ളം തെറിപ്പിച്ചു കടന്നു പോകുമ്പോള്‍ അവര്‍ ആര്‍ത്തു ചിരിക്കുന്നുണ്ടായിരുന്നു. ഇരുട്ട് വീണപ്പോള്‍ തിരിച്ചു വീടെത്താന്‍ തമിഴില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു അവര്‍ക്ക് പിന്നിലെ കരി പിടിച്ച വീടിന്റെ ചെറിയ ജനലഴികള്‍ക്ക് പിന്നില്‍ കണ്ട നിഴല്‍ വീണ കുറേ മുഖങ്ങള്‍.

ഒരേ മഴ ഓരോ  മുഖങ്ങളിലും  ഓരോ തരത്തിലാണ് ചിത്രം വരച്ചു കാണിച്ചത്. ചിലപ്പോള്‍ മഴയെ തേടിയെത്തുന്നവരും മഴ അങ്ങോട്ട്‌ ചെന്ന് കണ്ടവരും തമ്മിലുള്ള വ്യത്യാസമാവാം ആ ചിത്രങ്ങളുടെ
ചാക്കൂട്ടുള്‍ തയാറാക്കുന്നത്. .............